Friday, October 17, 2014

പുരോഹിത ബ്രഹ്മചര്യം സഭയിൽ

സീറോ മലബാർ സഭ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട ഭാരതത്തിലെ മാർ തോമാ നസ്രാണികളുടെ സഭയിൽ നിർബന്ധിത വൈദീകബ്രഹ്മചര്യം ആരംഭിയ്ക്കുന്നത് ഉദയമ്പേരൂർ ബലപ്രയോഗത്തോടെയാണ്. ഇന്നും ശ്ലൈഹീക പാരമ്പര്യമുള്ളതും കത്തോലിയ്ക്കാ കൂട്ടായ്മയിൽ ഇല്ലാത്തതുമായ ഓർത്തോഡോക്സ് സഭകളിൽ വിവാഹിതരായ വൈദീകരെ കാണാനാവുന്നതാണ്. കത്തോലിയ്ക്കാ കൂട്ടായ്മയിൽ തന്നെയും ചില സഭകളിൽ വിവാഹിതരെ വൈദീകശൂശ്രൂഷയ്ക്ക് നിയോഗിയ്ക്കാറൂണ്ട്. പൗരസ്ത്യസഭകളുടെ കാനോൻ നിയമം ബ്രഹ്മചര്യം  നിർബന്ധമാക്കുന്നില്ലെന്നാണ് മനസിലാവുന്നത്.

വിവാഹിതരായ പുരോഹിതർ പഴയനിയമത്തിൽ
പഴയനിയമത്തിലെ പുരോഹിതർ വിവാഹിതരായിരുന്നു എന്നതിന് ആർക്കും തർക്കമുണ്ടെന്ന് തോന്നുന്നില്ല. സ്നാപകയോഹന്നാന്റെ  അപ്പൻ സ്കറിയ ഒരു പുരോഹിതനായിരുന്നല്ലോ.

വിവാഹിതരായ പുരോഹിതർ പുതിയ നിയമത്തിൽ
കോറീന്തോസിലെ സഭയ്ക്കുള്ള ഒന്നാം ലേഖനത്തിൽ പൗലോസ് ശ്ലീഹാ നൽകുന്ന സൂചനയനുസരിച്ച് കേപ്പായും മറ്റ് ശ്ലീഹന്മാരും വിവാഹിതരായിരുന്നു. കേപ്പായുടെ അമ്മായിയമ്മയുടെ പനി കർത്താവ് സുഖപ്പെടുത്തുന്നതായി സുവിശേഷത്തിലും കാണുന്നുണ്ട്.  ആടുകളെ ഭരമേല്പിയ്ക്കുവാനായി കർത്താവ് തിരഞ്ഞെടുത്ത കേപ്പാ അവിവാഹിതനായിരിയ്ക്കണമെന്ന് കർത്താവിനു നിർബന്ധമില്ലായിരുന്നു.

വിവാഹിതരായ പുരോഹിതർ സഭാപാരമ്പര്യങ്ങളിൽ
സുറീയാനി സഭാപാരമ്പര്യങ്ങളിലും ഗ്രീക്ക് സഭാപാരമ്പര്യങ്ങളിലും ഇപ്പോഴും ആദ്യകാല ലത്തീൻ പാരമ്പര്യങ്ങളിലും വിവാഹിതർക്ക് വൈദീക ശുശ്രൂഷ ചെയ്യുന്നതിനു തടസമില്ലായിരുന്നു.

ബ്രഹ്മചര്യവും പൗരോഹിത്യവും പൗരസ്ത്യപാരമ്പര്യങ്ങളിൽ
പൗരസ്ത്യ സഭകൾ ബ്രഹ്മചര്യത്തെ പൗരോഹിത്യത്തിനുള്ള നിബന്ധനയായി കണ്ടിരുന്നില്ല. വിവാഹവും പൗര്യോഹിത്യവും പരസ്പര (സാങ്കേതിക) ബന്ധമില്ലാത്ത രണ്ടൂ കൂദാശകളായി അവർ കരുതിയിരുന്നു. സന്യാസിയ്ക്ക് പൗരോഹിത്യവും നിർബന്ധമായിരുന്നില്ല.  സന്യാസവും വിവാഹവും രണ്ടൂ വ്യത്യസ്തമായ ജീവിതാന്തസുകളായും വൈദീകവൃത്തി എന്നത് ജീവിതാന്തസുകളുമായി നേരിട്ടൂബന്ധമില്ലാത്ത ശുശ്രൂഷയുമായിട്ടാണ് അവർ കരുതിയിരുന്നത്.

നിർബന്ധിത ബ്രഹ്മചര്യം വൈദികർക്ക്: രാഷ്ട്രീയകാരണങ്ങൾ
ക്രിസ്തുമതം റോമായുടെ ഔദ്യോഗിക മതമായതോടെ മതത്തിൽ രാഷ്ട്രീയ ഇടപെടലുകളും രാഷ്ടീയത്തിലെ മതത്തിന്റെ ഇടപെടലുകളും സർവ്വ സാധാരണമായി.  രാജാക്കന്മാരും പ്രഭുക്കന്മാരും സഭാധികാരികളായി. സഭ  ഭൗതീകമായ സമ്പത്തിന്റെ ഉടമയായി. ധാരാളം വസ്തുവകകൾ സഭയുടേതായിത്തീരുന്നു. ഇതെല്ലാം നോക്കിനടത്തുവാൻ വൈദീകരെ ചുമതലപ്പെടുത്തി. വൈദീകർ സ്വന്തം കുടുംബത്തിനുവേണ്ടീ അതു ചിലവഴിയ്ക്കുന്നതു തടയാൻ അവർ വിവാഹം കഴിയ്ക്കാതിരിയ്ക്കേണ്ടതും ആവശ്യമായി വന്നു. അങ്ങനെ കാലക്രമേണ വൈദീകർക്ക് ബ്രഹ്മചര്യം അടിച്ചേല്പിയ്ക്കപ്പെട്ടു. അങ്ങനെ വികാരീ കേന്ദ്രീകൃതമായ ഒരു ഭരണവ്യവസ്ഥ പാശ്ചാത്യ സഭയിൽ രൂപപ്പെട്ടു. പള്ളിയൂടെ തീരുമാനങ്ങളിൽ സാധരണക്കാർ  അഥവാ അൽമായർ (laity) എന്നു വിളിയ്ക്കപ്പെട്ട "വിവരമില്ലാത്തവർക്ക്"  യാതൊരുവിധപങ്കും ഇല്ലാതാവുകയും വികാരിമാരും മെത്രാന്മാരും കർദ്ദിനാളന്മാരും തങ്ങളുടെ തീരുമാനങ്ങൾ "വിവരമില്ലാത്തവരിൽ" അടിച്ചേൽപ്പിയ്ക്കുകയും ചെയ്തു പോന്നു.

നിർബന്ധിത ബ്രഹ്മചര്യം മാർ തോമാ നസ്രാണികളുടെ ഇടയിൽ
തുടക്കത്തിൽ പറഞ്ഞതുപോലെ മാർ തോമാ നസ്രാണികളുടെ ഇടയിൽ ബ്രഹ്മചര്യം നിർബന്ധിയ്ക്കപ്പെടുന്നത് ഉദയംമ്പേരൂരോടെയാണ്. അതുവരെ വൈദീകർ വിവാഹിതരായിരുന്നു. സന്യാസം ബഹുമാനിയ്ക്കപ്പെട്ടിരുന്നു. ദയറായിൽ സന്യാസികളും കുടുംബത്തിൽ ഇടവകപ്പട്ടക്കാരും താമസിച്ചു പോന്നു.  മെത്രാന്മാർ ദയറാകേന്ദ്രീകൃത ജീവിതമായിരുന്നു നയിച്ചിരുന്നത്. മെത്രാന്മാർ സന്യാസികളായിരുന്നു. പള്ളിയ്ക്ക് ആവശ്യമായ പട്ടക്കാരെ, പള്ളിയോഗം തെരഞ്ഞെടുത്ത്, മല്പാന്റെയടുത്തയച്ച് പരിശീലിപ്പിച്ച് ശുശ്രൂഷയ്ക്ക് നിയോഗിച്ചിരുന്നു. പള്ളിയോഗകേന്ദ്രീകൃതമായിരുന്ന് സഭാ തിരുമാനങ്ങൾ. വൈദീകനെ സ്വീകരിയ്ക്കാതിരിയ്ക്കൻ പോലും പള്ളിയോഗത്തിനു കഴിയുമായിരുന്നു. ഇതെല്ലാം ഉദയംപേരൂരോടെ മാറ്റി മറിയ്ക്കപ്പെട്ടു. പള്ളിയോഗത്തിന്റെ സ്വാധീനം പതുക്കെ കുറഞ്ഞു വന്നു. സീറോ മലബാർ സഭ പുനരുദ്ധരിയ്ക്കപ്പെട്ടതോടെ യൂറോപ്യൻ ശൈലിയിലുള്ള ഭരണക്രമം തന്നെ ഇവിടെയും സ്ഥാപിയ്ക്കപ്പെട്ടു.

യഥാർത്ഥത്തിൽ കൂദാശകളുടെയും ആരാധനാക്രമത്തിന്റെയും പരികർമ്മം - അതാണല്ലോ വൈദീക ധർമ്മം - വിവാഹിതർക്ക് നിഷിധമാകേണ്ട കാര്യമില്ല. പഴയനിയമ പാരമ്പര്യവും, ആദിമസഭയുടെ പാരമ്പര്യവും അങ്ങനെയൊരു തടസം വച്ചു പോന്നിരുന്നില്ല. സ്വത്തും അധികാരവും സഭയിൽ കേന്ദ്രീകരിച്ചു തുടങ്ങിയപ്പോൾ  അത് നിലനിർത്തുവാനും സംരക്ഷിയ്ക്കുവാനും ബഹ്മചര്യം നിർബന്ധമാക്കേണ്ടിവന്നു എന്നതാണ് വസ്തുത. അത് തികച്ചും ദൈവശാസ്ത്രപരമായ കാരണങ്ങളാലല്ല, രാഷ്ട്രീയകാരണങ്ങളാലാണ്. പാശ്ചാത്യസഭയിൽ ഉത്ഭവിച്ച ഈ വ്യതിയാനം കോളനിവത്കരനകാലത്ത് മറ്റു സഭകളിലേയ്ക്കും വ്യാപിയ്ക്കുകയും ചെയ്തു.